കണ്ണൂര്‍ : മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല. ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് 2017 ജൂലൈയിൽ മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബർ 31-നാണ് കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ചര്‍ച്ചകളിലൂടെ മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. മെയ് 4ന് സര്‍ക്കാര്‍ വിവിധ സിനിമ സംഘടനകളുടെ യോഗം വിളിച്ചെങ്കിലും തീരുമാനമുണ്ടായില്ല.