കൊച്ചി : ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇപ്പോൾ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതൊക്കെ പരിഗണിച്ചാണ് നടപടി സ്റ്റേ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിൽ കോടതി എത്തിയത്. ഇതു സംബന്ധിച്ച ഹർജി സിംഗിൾ ബഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.
ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. കാസർഗോഡുള്ള ഒരു രക്ഷിതാവാണ് ഹർജി നൽകിയത്. കൊവിഡ് മഹാമാരി മറികടക്കുന്നതിന്റെ ഭാഗമായി ആണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 14 വരെ ഓൺലൈൻ ക്ലാസ്സുകൾ ഇങ്ങനെ തന്നെ തുടരുമെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. അതിനു ശേഷം മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ വരുത്തും. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമേ ക്ലാസുകൾ തുടങ്ങു. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ സ്പോൺസറുമാരുടെ സഹായം തേടുകയാണ്. നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.