അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 15 വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതുവരെ സംശയാസ്പദമായ 184 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 35 എണ്ണം പോസിറ്റീവായി സ്ഥിരീകരിച്ചു. കൂടാതെ, രോഗബാധയെത്തുടർന്ന് ഇതുവരെ 22 മരണങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഗാന്ധിനഗർ, സബർകാന്ത-ഹിമ്മത്നഗർ, പഠാൻ, രാജ്കോട്ട്, ഭാവ്നഗർ തുടങ്ങിയ വിവിധ ജില്ലകളിലായി ഏഴ് രോഗികൾ നിലവിൽ ചികിത്സയിലാണ്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ശിശുരോഗ വിഭാഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളെ ഉടൻ തന്നെ അഡ്മിറ്റ് ചെയ്ത് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും, ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പ്രഫുൽ പൻഷെരിയ അഭ്യർത്ഥിച്ചു.
കുട്ടികളിൽ കടുത്ത പനി, ശ്വാസംമുട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു.
റാബ്ഡോവിറിഡേ കുടുംബത്തിൽപ്പെട്ട ഈ വൈറസ് പ്രധാനമായും 9 വയസ് മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. മണൽ ഈച്ചകൾ, ചെള്ളുകൾ, കൊതുക് തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. മഴക്കാലത്താണ് ഗ്രാമപ്രദേശങ്ങളിൽ ഈ രോഗം പടരാനുള്ള സാധ്യത കൂടുതൽ. കടുത്ത പനി, ശരീരവേദന, തലവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ ചുഴലി, എൻസെഫലൈറ്റിസ് (തലച്ചോറിലുണ്ടಾಗുന്ന വീക്കം), ശ്വാസകോശ പ്രശ്നങ്ങൾ, രക്തസ്രാവ സാധ്യത എന്നിവ ഉണ്ടാകാം. ഇത് പെട്ടെന്ന് തന്നെ അവസ്ഥ ഗുരുതരമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.




























