കോഴഞ്ചേരി : രണ്ടു കോടി രൂപയുടെ നിക്ഷേപം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎം ഭരിക്കുന്ന അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്കിനെതിരെ കോയിപ്രം പോലീസ് കേസെടുത്തു. അയിരൂർ പാലനിൽക്കുന്നതിൽ പാലപ്പുറത്തുവീട്ടിൽ ലീലാമ്മ സൈമണിന്റെ പരാതിയിലാണു ബാങ്ക് സെക്രട്ടറിക്കും മുൻ സെക്രട്ടറിക്കും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്കിന്റെ വെള്ളിയറ ബ്രാഞ്ചിലും തടിയൂർ ബ്രാഞ്ചിലും സ്ഥിരനിക്ഷേപമായി അടച്ച തുക പലപ്പോഴായി പുതുക്കിയ വകയിൽ ലഭിക്കേണ്ടതും ഇവരുടെ മകന്റെ പേരിൽ സ്ഥിരനിക്ഷേപമായി അടച്ച തുകയും ചേർത്ത് 1.90 കോടി രൂപയിൽ അധികം തുക ലഭിക്കാനുണ്ടെന്നാണു പരാതി. പലതവണ ആവശ്യപ്പെട്ടിട്ടും തുക ലഭിക്കാത്തതിനെ തുടർന്നാണു ലീലാമ്മ പരാതി നൽകിയത്.
പ്രസിഡന്റ് പി.ജെ.സജി, ഭരണസമിതി അംഗങ്ങളായ സുനിൽ തോമസ്, എസ്.സുരേഷ്, സുരേഷ് കുമാർ, വേണു, ജെ.ജോബി, തോമസ് ഈശോ, വിക്രമൻ നാരായണൻ, മാത്യു വർഗീസ്, ദീപ സുരേഷ്, അമ്പിളി പ്രഭാകരൻ നായർ, ജേക്കബ് കോശി, മുൻ പ്രസിഡന്റ് വി.പ്രസാദ്, മുൻ ഭരണസമിതി അംഗം തോമസ് തമ്പി എന്നിവർക്കെതിരെയാണ് കേസ്. വർഷങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്ക് ഏറെനാളായി സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുമൂലം നിക്ഷേപകർക്ക് പണം മടക്കി നൽകാൻ കഴിയുന്നില്ല. ഭരണസമിതി അംഗങ്ങളും അവരുടെ ബന്ധുക്കളും വൻതുക ബാങ്കിൽനിന്നു വായ്‌പ എടുത്തിട്ടുണ്ടെന്നാണു സൂചന.
വഴി ഇല്ലാത്തതും ആര്‍ക്കും വേണ്ടാത്തതുമായ വസ്തുക്കള്‍ക്ക് ഉയര്‍ന്നവില കാട്ടിയാണ് പലരും ലോണ്‍ എടുത്തതെന്നാണ് ആരോപണം. ഈ വസ്തുക്കള്‍ ലേലം ചെയ്ത് വിറ്റാല്‍ പോലും ഇവര്‍ എടുത്ത വായ്പയുടെ പകുതിപോലും തിരികെ പിടിക്കുവാന്‍ കഴിയില്ലെന്നും ബാങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥരും പരസ്പര ധാരണയോടെ നടത്തിയ അഴിമതിയാണ് ഇതെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. അതേസമയം പരാതിക്കാരിയുടെ ആവശ്യപ്രകാരം കഴിഞ്ഞമാസം നിക്ഷേപത്തിന്മേലുള്ള പലിശ നൽകിയിരുന്നു എന്നും ബാങ്ക് പൂട്ടിയാൽ പണം തിരിച്ചടയ്ക്കേണ്ടി വരില്ല എന്ന ചിലരുടെ ബുദ്ധിയിൽ നിന്നാണു പരാതി ഉണ്ടായതെന്നും ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി പറഞ്ഞു.





























