കൊച്ചി : വയനാട് നൂൽപ്പുഴയിൽ താഴെപുത്തൻകുന്നിലുള്ള ഭൂമിയിൽനിന്ന് തേക്കു മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് റദ്ദാക്കണമെന്ന് കൊടുവള്ളി സ്വദേശി ഷാഹുൽ ഹമീദ് സമർപ്പിച്ച ഹർജിയിൽ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു.
ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള പട്ടയ ഭൂമിയിൽനിന്ന് 18.753 ക്യുബിക് മീറ്റർ വരുന്ന 192 തേക്കു മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. ബത്തേരി ഫോറസ്റ്റ് റേഞ്ചർ രമ്യ രാഘവന്റെ നേതൃത്വത്തിലുള്ള വനപാലകരും റവന്യു ഉദ്യോഗസ്ഥരും ചേർന്നാണ് മരം പിടികൂടിയത്. റവന്യു വകുപ്പിലെതന്നെ ചിലരുടെ ഒത്താശയോടെ മരം മുറിച്ചു കടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. പിടിച്ചെടുത്ത തടി വനംവകുപ്പിന്റെ കുപ്പാടിയിലെ ബൂത്തിലേക്കു മാറ്റി.