കട്ടപ്പന : വിപണിയില്‍ വിലക്കയറ്റം രൂക്ഷമായതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി താളംതെറ്റുന്നു. കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകളുടെ വിഹിതം കൊണ്ട് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംസ്‌ഥാനത്ത് 1996 മുതലാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി തുടങ്ങിയത്.
കുട്ടികള്‍ക്ക് ഗുണമേന്മയും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. 2012ന് മുമ്പ് ആരംഭിച്ച പ്രീപ്രൈമറി ക്ലാസുകള്‍ മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിന്റെ ഗുണഭോക്‌താക്കള്‍. സംസ്‌ഥാനത്തെ 12,200ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ സമിതിക്കാണ് അതാത് സ്‌കൂളുകളിലെ പദ്ധതി നടത്തിപ്പിന്റെ ചുമതല. കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനവും സംസ്‌ഥാന സര്‍ക്കാര്‍ 40 ശതമാനവും തുക നല്‍കിയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. ആഴ്‌ചയില്‍ ഒരു കോഴി മുട്ടയും രണ്ട് ദിവസങ്ങളിലായി 100 മില്ലി പാലും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്.
എന്നാല്‍, ഇതിനായി പ്രത്യേകമായി തുക സംസ്‌ഥാന സര്‍ക്കാര്‍ വകയിരിത്തിയിട്ടില്ല. 2016ലാണ് പദ്ധതിക്കായി ഒടുവില്‍ തുക വര്‍ധിപ്പിച്ചത്. 150 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് ഒരു ദിവസം എട്ടു രൂപയും 150 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് ഏഴ് രൂപയും 500ന് മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് ആറു രൂപയുമാണ് സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്നത്. തുക വര്‍ധിപ്പിച്ച് ഏഴുവര്‍ഷം പിന്നിടുമ്ബോള്‍ അരിമുതല്‍ സകല സാധനങ്ങളുടെയും വിലയില്‍ ഇരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്.
പാലിനും മുട്ടയ്‌ക്കും വില ഉയര്‍ന്നു. ഒപ്പം പാചക വാതകത്തിനുണ്ടായ വിലക്കയറ്റവും പദ്ധതിക്ക് വിലങ്ങുതടിയാണ്. പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരമാണ് ദിവസവും നല്‍കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എല്‍.പി. വിഭാഗത്തിന് 50 ഗ്രാം പച്ചക്കറിയും യു.പി. വിഭാഗത്തിന് 75 ഗ്രാം പച്ചക്കറിയുമാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരി ക്കുന്നത്. ഒരു കിലോഗ്രാം പയറിന് 110 രൂപയാണ് വിപണിവില. ഒരു കുട്ടിക്ക് നിശ്‌ചിത ഗ്രാം പയര്‍ ഒരു ദിവസം നല്‍കുന്നതിന് 2.50 രൂപ മുതല്‍ മൂന്ന് രൂപവരെയാണ് ചിലവ് വരുന്നത്. പച്ചക്കറിക്കും പലവ്യഞ്‌ജനത്തിനുമായി ഒരു കുട്ടിക്ക് 10 രൂപയോളം ചിലവ് വരുന്നുണ്ട്.
ഒപ്പം മല്ലി, മുളക്, എണ്ണ ചിലവിലേക്ക് ഒരു കുട്ടിക്ക് രണ്ടു രൂപ കണക്കില്‍ ചിലവ് വരുന്നുണ്ട്. ഇതിനു പുറമേ മുട്ടയും പാലും കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ കണക്കിലെ തുക എങ്ങുമെത്തില്ല. അധിക തുക പലപ്പോഴും സ്‌കൂളിലെ പ്രധാനാധ്യാപകരുടെ ശമ്ബള തുകയില്‍നിന്നാണ് കണ്ടെത്തേണ്ടി വരുന്നതും. നിലവിലെ സാഹചര്യത്തില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ശക്‌തമാകുന്നത്.