തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ 7 അനധ്യാപക തസ്തികകളിൽ മേയ് അവസാനത്തോടെ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചേക്കും. പ്രോഗ്രാമർ, ഓവർസിയർ, പ്രഫഷനൽ അസിസ്റ്റന്റ് (ലൈബ്രറി), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), യൂണിവേഴ്സിറ്റി എൻജിനീയർ, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ തസ്തികകളിലെ വിജ്ഞാപനമാണു തയാറാകുന്നത്.
16 തസ്തികയിലാണു വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതെങ്കിലും 7 തസ്തിയിൽ മാത്രമാണ് ഇപ്പോൾ വിജ്ഞാപനം. ബാക്കി 9 തസ്തികകളിൽ യോഗ്യത സംബന്ധിച്ചും ഒഴിവുകൾ റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ട്. വിവിധ സർവകലാശാലകൾ ശരിയായ പെർഫോർമയിലല്ല ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവ തിരിച്ചയച്ചെങ്കിലും തെരഞ്ഞെടുപ്പു വന്നതോടെ തുടർനടപടികൾ തടസ്സപ്പെട്ടു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷം ഈ തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ യോഗ്യതയിൽ വ്യക്തത തേടി പിഎസ്‌സി. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഏഴാം ക്ലാസ് ജയിച്ചിരിക്കണം, ബിരുദം പാടില്ല എന്നതാണു ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവിനൊപ്പം ഏഴാം ക്ലാസ് ജയിച്ചിരിക്കണം എന്നതുകൂടി വന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പിഎസ്‌സി സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറയ്ക്ക് ഈ തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. മറ്റു ചില തസ്തികകളിലും യോഗ്യത സംബന്ധിച്ച് അവ്യക്തതതയുണ്ട്.