കൊച്ചി: ആലുവയിൽ രണ്ട് പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസിൻ്റെ പിടിയിൽ. ആലുവയിലെ ബാറിന് സമീപം രണ്ട് പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് മെയ് അഞ്ചാം തിയതി രാത്രി തർക്കത്തിനിടെ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചതെന്നാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി എസ്പി കെഎസ് സുദർശൻ്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയതിൽ സാബിർ ഹുസൈനെ ആലുവ ഭാഗത്ത് നിന്നും പിടികൂടുകയും മുഖ്യ പ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.






























