തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ അപൂർവം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായെന്നും എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് പെർമിറ്റുള്ള 144 ക്വാറികളും മാത്രമാണ് പ്രവർത്തിക്കുന്നത്. 2012-ലെ സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് കേരളത്തിലെ 2543 ക്വാറികളാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്വാറികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി എല്ലാ ജില്ലയിലും സ്ക്വാഡുകൾ സൃഷ്ടിക്കുകയും 3395 പരാതികളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വയനാട് ജില്ലയെ പ്രത്യേകമായെടുത്താൽ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം എന്ന് അറിയപ്പെടുന്ന വനമേഖല ഹൈ ഹസാർഡ് സോണിൽ വരുന്ന പ്രദേശം ആയതിനാൽ അതിന് സമീപത്തൊന്നും തന്നെ ഒരു ക്വാറിക്ക് പോലും പ്രവർത്തനാനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ പ്രദേശത്തിന് 10.2 കിലോമീററർ ദൂരെയാണ് നിലവിൽ ഖനനാനുമതി നൽകി ഖനനപ്രവർത്തനം നടക്കുന്ന ഏറ്റവുമടുത്ത ക്വാറി സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ നിലവിൽ 9 ക്വാറികൾ ആണ് പ്രവർത്തിക്കുന്നത്. മലപ്പുറം കവളപ്പാറയിലും 59 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ഒരു ക്വാറി പോലും ഉണ്ടായിരുന്നില്ല. എന്നാൽ പത്രവാർത്തകളിൽ മലപ്പുറത്തേതെന്ന നിലയിൽ പറഞ്ഞിട്ടുള്ളത് പരിസ്ഥിതി ലോല പ്രദേശമല്ലാത്ത പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുള്ള കവളപ്പാറയിലെ വിവരങ്ങളാണ്. ഇവിടെയും 33 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്ന രീതിയിൽ നൽകിയിട്ടുള്ളത് തീർത്തും തെറ്റായ വാർത്തയാണ്. 10 ക്വാറികൾ പോലും ഇവിടെ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.





























