പത്തനംതിട്ട : കൗൺസിലിംഗിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം കൂടി വരുന്നു .ഫോൺ അഡിക്ഷനെ തുടർന്ന് സമിതിയിൽ കൗൺസിലിംഗിനെത്തിയ 72 കുട്ടികളെ കൂടുതൽ കൗൺസലിങ്ങിനായി ജില്ലയ്ക്ക് പുറത്തേയ്‌ക്കയച്ചു. ആകെ 272 കുട്ടികളാണ് ഇത്തരം മാനസിക പിരിമുറുക്കങ്ങളുമായി സമീപിച്ചതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം അഡ്വ. ഷാൻ ഗോപൻ പറഞ്ഞു. കുട്ടികൾക്കിടയിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്കും മൊബൈൽ ഫോൺ കാരണമാകുന്നു. അന്യജില്ലകളിൽ നിന്നും ഫോണിലും സമൂഹമാധ്യമത്തിലൂടെയും പരിചയപ്പെട്ട് ജില്ലയിലെത്തി പോക്സോ കേസുകളിൽ അകപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത ആകെ പോക്സോ കേസ് 190. ഈ വർഷം 194 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു.
മൊബൈൽ ഫോൺ വഴി ലഹരി സംഘത്തിലേക്കും കുട്ടികൾ നീങ്ങുന്നു. ആദ്യം റീൽസ് അടക്കം കുട്ടികളെ ആകർഷിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സൗഹൃദ വലയത്തിലാക്കിയാണ് മയക്കുമരുന്നു ഉപയോഗത്തിലേക്കടക്കം കുട്ടികളെ എത്തിക്കുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ ഇത്തരം കേസുകൾ നിരവധി സമിതി മുമ്പാകെ എത്തുന്നുവെന്നും ഷാൻ ഗോപൻ പറഞ്ഞു. വിവിധ മയക്കുമരുന്നുകളുടെ പേരിലടക്കം കുട്ടികൾക്കിടയിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രചരിക്കുന്നുണ്ട്. പരീക്ഷയിൽ ഉന്നത വിജയത്തിന് ഇന്ന വസ്തു ഉപകരിക്കുമെന്ന് വരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ക്രമേണ ഇത്തരത്തിൽ വലയിൽ വീഴുന്നവരെ മയക്കുമരുന്ന് ക്യാരിയേഴ്സായും മാറ്റുന്നു. യുക്തിയോടെ ചിന്തിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. അതോടൊപ്പം കുട്ടികൾ ഇഷ്ടപ്പെടുന്ന വിവിധ ഹോബികളിലേക്കും അവരെ തിരിച്ചുവിടുന്നതിൽ രക്ഷാകർത്താക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധ ചെലുത്തിയാലെ ഇത്തരം പിരിമുറുക്കത്തിൽ നിന്നും അതു വഴി കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാകൂ എന്നും അഡ്വ. ഷാൻ ഗോപൻ പറഞ്ഞു.





























