ദില്ലി: അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിൽ ആംആദ്‌മി പാർട്ടി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് പത്തു മണിക്കാണ് ചടങ്ങ് ആരംഭിക്കുക. കെജ്‌രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാം ലീലയിലെ വേദിയില്‍ കെജ്‍രിവാളിനൊപ്പം ദില്ലിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് അമ്പത് പേരുണ്ടാവും. അതില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയുടെയും പ്രതിനിധികളുണ്ടാകും.
കെജ്‍രിവാളിനെക്കൂടാതെ മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ദില്ലിക്ക് പുറത്തുള്ള നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കൾ ചടങ്ങിനെത്തിയേക്കും. ഇന്നലെ കെജ്‍രിവാള്‍ നിയുക്ത മന്ത്രിമാര്‍ക്ക് അത്താഴ വിരുന്ന് നല്‍കിയിരുന്നു. ദില്ലിയെ ആഗോള നഗരമാക്കി ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതിയായിരുന്നു ചര്‍ച്ച.