പത്തനംതിട്ട : അമിത വണ്ണമോ അമിത ഭാരമോ ഉള്ളവർ കുറഞ്ഞ ഒരു കാലം നമുക്കുണ്ടായിരുന്നു എന്നും എന്നാൽ ഇന്ന് കുട്ടികളിൽ വരെ അവ പടർന്നിരിക്കുന്നൂ എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജീവിത ശൈലിയിൽ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അമിതവണ്ണത്തിനു പ്രത്യേക ചികിത്സ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഒബിസിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാർ.
വെള്ളം കോരുന്നതും കൃഷി കാര്യങ്ങളിൽ സഹായിക്കുന്നതും മിതമായ ഭക്ഷണക്രമം പാലിക്കുന്നതും എല്ലാം മുൻപുണ്ടായിരുന്ന ശീലങ്ങളായിരുന്നുവെങ്കിലും ഇന്ന് അവയെല്ലാം യന്ത്രവത്കരിക്കപ്പെട്ടിരിക്കുകയും ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനു പകരം ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുകയും ചെയ്യുന്ന രീതിയിലാവുകയും ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഒബിസിറ്റി ഒരു മെഡിക്കൽ അവസ്ഥയാണെന്ന ബോധവൽക്കരണം സൃഷ്ടിക്കുകയും ശാസ്ത്രീയ ചികിത്സയുടെയും നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുകയെന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം എന്നും ലൈഫ് ലൈൻ ഒബീസിറ്റി ക്ലിനിക്കിനെപ്പറ്റി വിശദീകരിച്ച മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ പറഞ്ഞു.
ദീർഘകാലത്തേക്ക് സ്ഥിരതയുള്ള ഭാരം നിയന്ത്രണവും മെച്ചപ്പെട്ട ആരോഗ്യവും നേടാൻ വ്യക്തികളെ സഹായിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ക്ലിനിക്കിൽ ശരീരഭാരം വർധിക്കുന്നതിനുള്ള അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകളും വിലയിരുത്തലുകളും നടത്തും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത ചികിത്സാ പദ്ധതികൾ തയ്യാറാക്കുകയും അതിൽ ഭക്ഷണക്രമ നിർദ്ദേശങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, ക്രമബദ്ധമായ ഭാരം നിയന്ത്രണ പരിപാടികൾ, ഔഷധചികിത്സ, മാനസിക പിന്തുണ എന്നിവയും ആവശ്യമായാൽ ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ള പുരോഗമന ചികിത്സകളും ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് ഡോ.മാത്യൂസ് ചൂണ്ടിക്കാട്ടി. ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി വികാരി റവ. വർഗീസ് ജോൺ, ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് ഇസഡ്, ചാപ്ലയിൻ റവ.സി ജോസഫ്, ഡയറക്ടർ ഡോ.സിറിയക് പാപ്പച്ചൻ, സി.ഇ.ഒ ഡോ. ജോർജ് ചാക്കച്ചേരി, സി.ഓ.ഓ സോനു എസ്.എസ് എന്നിവർ സംസാരിച്ചു.






























