തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്. കെപിസിസി ഓഫീസ് പ്രവർത്തനമടക്കം നിശ്ചലമായതായാണ് വിവരം. മന്ത്രിയായിട്ടും പ്രസിഡന്‍റ് സ്ഥാനമൊഴിയാതെ സണ്ണി ജോസഫ് പദവിയിൽ തുടരുന്നത് സർക്കാർ- പാർട്ടി ഏകോപനങ്ങളിലും പാളിച്ചകൾക്കിടയാക്കിയിട്ടുണ്ട്. കെപിസിസിക്ക് പുതിയ പ്രസിഡന്‍റിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, വി.എസ് ശിവകുമാർ, ബെന്നി ബെഹനാൻ എന്നീ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ, ഗ്രൂപ്പ്-സമുദായ സമവാക്യങ്ങൾ തലവേദനയായേക്കും. സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമായിരിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം ശക്തമായതിനാൽ എംപിമാരെ ഒഴിവാക്കേണ്ടി വരും.
കെപിസിസി അധ്യക്ഷസ്ഥാനത്തിന് പുറമെ, യുഡിഎഫ് കൺവീനർ, യൂത്ത് കോൺഗ്രസ്, കെഎസ് യു തുടങ്ങിയ തലങ്ങളിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. അടൂർ പ്രകാശ് കൺവീനർ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദീപാദാസ് മുൻഷി നേതാക്കളുമായി പ്രാഥമിക ചുമതല നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.




























