പത്തനംതിട്ട : പമ്പയിൽനിന്ന് ശബരിമലയിലേക്കുള്ള പാതകളിൽ വൃത്തിയില്ലാതെ ഭക്ഷണം വിൽക്കുന്നതായി ശബരിമല ആചാരസംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. അപ്പാച്ചിമേട്ടിലും ശബരീപീഠത്തിലും വനത്തിലേക്ക് കടകളിലെ അവശിഷ്ടങ്ങൾ വലിച്ചറിയുന്നത് കൂടിവരുന്നുണ്ട്. നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഭക്തർക്ക് വിശ്രമിക്കാനുള്ള മണ്ഡപങ്ങൾ കച്ചവടക്കാർക്കായി വിട്ടുനൽകിയിരിക്കുകയാണ്. പമ്പാനദിയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിവിടുന്നുമുണ്ട്. ഭക്ഷണസാധനങ്ങൾ ചില്ലുകൂട്ടിൽ അടച്ചുവെച്ച് ശുചിത്വം ഉറപ്പാക്കാതെയാണ് വിൽപ്പന. ദേവസ്വം അളന്നുനൽകിയിരിക്കുന്ന സ്ഥലം കൂടാതെ വനഭൂമി കൈയേറിയും ഭക്തർക്ക് തടസ്സമുണ്ടാക്കിയും കച്ചവടം നടക്കുന്നുണ്ട്.
പോലീസ്, ഭക്ഷ്യസുരക്ഷാവിഭാഗം, അളവുതൂക്ക പരിശോധനാ വിഭാഗം തുടങ്ങിയവയുടെ സാന്നിധ്യം മാസപൂജാ സമയങ്ങളിൽ ഉണ്ടാവാറില്ല. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഭക്തരെ ഭീഷണിപ്പെടുത്തുന്ന കച്ചവടക്കാരും ഉണ്ട്. ഭക്തർക്ക് പരാതിനൽകാനുള്ള വാട്‌സ് ആപ്പ് നമ്പരുകൾ കടകളിൽ പ്രദർശിപ്പിക്കണം. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനം ദേവസ്വം ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൊച്ചുകുട്ടികളെ ധാരാളം മാസപൂജാസമയത്ത് ശബരിമല ദർശനത്തിന് കൊണ്ടുവരുന്നതിനാൽ രക്ഷിതാക്കൾ ഏറെ കഷ്ടപ്പെടുന്നുണ്ട്. സർക്കാരിനും ദേവസ്വം ബോർഡിനും ഈ വിഷയങ്ങൾ കാണിച്ച് പരാതിനൽകുമെന്നും അവർ പറഞ്ഞു.





























