തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 14 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 40000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്. കാട്ടാക്കട പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊണ്ണിയൂർ സെന്‍റ് ത്രേസ്യാസ് സ്കൂളിന് സമീപം എസ് ഒ ഹൗസിൽ സത്യ ദാസി(63)നെയാണ് പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു.
2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ അമ്മ ചികിത്സക്കായി ആശുപത്രിയിൽ പോകുന്ന സമയം അതിജീവിതയെയും സഹോദരനെയും സംരക്ഷണത്തിനായി സത്യ ദാസിന്‍റെ വീട്ടിൽ ആണ് നിർത്തിയിരുന്നത്. അതിനിടയിലായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ, കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് ഒരു ദിവസം ടി വിയിൽ മറ്റൊരു പീഡന വാർത്ത കണ്ടതോടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ടി വിയിലെ പീഡന വാർത്ത കണ്ട അതിജീവിത തനിക്കു നേരിടേണ്ടി വന്ന പീഡനം അമ്മയോട് പറയുകയായിരുന്നു.