ഓൾഡ് ട്രാഫോർഡ് : ടെസ്റ്റ് ക്രിക്കറ്റിൽ ഭാവിയിലും ബാസ്ബോൾ രീതി തുടരുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി പോപ്പ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ദിവസം 600 റൺസ് വരെ അടിച്ചെടുക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കഴിയുമെന്ന് പോപ്പ് പറഞ്ഞു. ചിലപ്പോൾ ഒരു ദിവസം 280 മുതൽ 300 വരെ റൺസാവും ഇംഗ്ലണ്ട് ടീം നേടുക. അത് സാഹചര്യങ്ങൾക്ക് അനുസരിച്ചാണ്. എന്നാൽ ഭാവിയിൽ ഒരു ദിവസം 500 മുതൽ 600 റൺസ് വരെ അടിച്ചെടുക്കാൻ ഇംഗ്ലണ്ട് ടീമിന് കഴിയുമെന്ന് ഒലി പോപ്പ് പ്രതികരിച്ചു. 2022കളോടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിൽ ബാസ്ബോൾ ശൈലി വന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ പ്രതിരോധ രീതിയ്ക്ക് പകരം ആക്രമണ ശൈലിയിൽ കളിക്കുന്നതാണ് ബാസ്ബോൾ. 2022 ഡിസംബറിൽ റാവൽപിണ്ടിയിൽ വെച്ച് ഒരു ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 506 എന്ന സ്കോർ ഉയർത്തി.
എന്നാൽ ബൗളർമാർക്ക് അനുകൂലമായ പിച്ചുകളിൽ ആക്രമണ ശൈലിയിലുള്ള ബാറ്റിംഗ് ഇംഗ്ലീഷ് ടീമിന് തിരിച്ചടിയാകുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റൺസ് അടിച്ച റെക്കോർഡ് ശ്രീലങ്കയുടെ പേരിലാണ്. 2002ൽ കൊളംബോയിൽ ബംഗ്ലാദേശിനെതിരെ ടെസ്റ്റിന്റെ രണ്ടാം ദിവസം ശ്രീലങ്കൻ ടീം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 509 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം കൂടുതൽ റൺസെടുത്തത് ഇംഗ്ലണ്ട് ടീമാണ്. 2022ൽ റാവൽപിണ്ടിയിൽ നേടിയ അഞ്ചിന് 506 ആണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ദിനം നേടിയ ഏറ്റവും ഉയർന്ന സ്കോർ.






























