ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’ പയറ്റുന്നതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഗുരുതര ആരോപണം. നാഷണൽ കോൺഫറൻസിന്റെ ജമ്മുവിൽ നിന്നുള്ള എംഎൽഎമാരിൽ ഒരാളെ പാളയത്തിൽ എത്തിക്കാൻ ബിജെപി നേതൃത്വം 20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.ശ്രീനഗറിൽ വെച്ച് നടന്ന പാർട്ടി റാലിയിലാണ് മുഖ്യമന്ത്രി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. തങ്ങളുടെ എംഎൽഎമാരെ വശീകരിക്കാൻ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഒരു ബിജെപി പ്രവർത്തകൻ നേരിട്ടെത്തി ചർച്ചകൾ നടത്തിയെന്നും, എന്നാൽ ഈ വാഗ്ദാനങ്ങൾ എംഎൽഎ നിരാകരിക്കുകയും തന്നെ വിവരങ്ങൾ അറിയിക്കുകയും ചെയ്തെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
പണത്തിനും സ്ഥാനമാനങ്ങൾക്കും മുന്നിൽ തങ്ങളുടെ പ്രവർത്തകർ വീണുപോകുമെന്ന് കരുതേണ്ടെന്നും, പിൻവാതിലിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 20-ന് ഡൽഹി ജന്തർ മന്ദിറിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. പാർട്ടി ലൈനുകൾക്കപ്പുറം മറ്റ് രാഷ്ട്രീയ കക്ഷികളെയും ഈ സമരത്തിൽ കൈകോർക്കാൻ അദ്ദേഹം ക്ഷണിച്ചു. അടുത്ത മൂന്ന് വർഷത്തേക്ക് രാഷ്ട്രീയ പോരാട്ടങ്ങൾ മാറ്റിവെച്ച്, സംസ്ഥാന പദവി എന്ന പൊതുലക്ഷ്യത്തിനായി ഒന്നിച്ചുനിൽക്കണമെന്നാണ് പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചത്.
പാർട്ടിയുടെ ഈ പ്രതിഷേധ പരിപാടി അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, അനുമതി ലഭിക്കാൻ തങ്ങൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നപ്പോൾ ബിജെപി അനുകൂല സംഘടനകൾക്ക് അതിവേഗം അനുമതി ലഭിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏത് പ്രതിസന്ധികൾക്കിടയിലും ജുലൈ 20-ലെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരിന്റെ ഏറ്റവും വലിയ അവകാശപ്പോരാട്ടമായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യപരമായ സമ്മർദ്ദങ്ങളിലൂടെ സംസ്ഥാന പദവി നേടിയെടുക്കുമെന്ന ഉറച്ച നിലപാടിലാണ് നാഷണൽ കോൺഫറൻസ്. അധികാരം പിടിച്ചെടുക്കാൻ കുറുക്കുവഴികൾ തേടുന്ന ബിജെപിക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





























