ദില്ലി : ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസത്തിന് ശേഷം കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ബിഎ1, ബിഎ2 എന്നിങ്ങനെ രണ്ട് ഉള്‍പിരിവുകളായിട്ടാണ് ഒമിക്രോണിന് ജനിതക മാറ്റം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഭയപ്പെടാനില്ലെന്ന് ജനിതക ശാസ്ത്രജ്ഞര്‍ പറയുന്നു. സ്പൈക് പ്രോട്ടീനില്‍ അന്‍പതിലധികം വ്യതിയാനങ്ങളുമായി നവംബര്‍ എട്ടിനാണ് ഒമിക്രോണ്‍ എന്ന B.1.1.529 ഔദ്യോഗികമായി ആദ്യം രേഖപ്പെടുത്തപ്പെട്ടത്. അതിനു ശേഷം ഒരു മാസത്തിനുള്ളില്‍ ഇന്ത്യയടക്കം 34 രാജ്യങ്ങളിലേക്ക് ഈ വകഭേദം വ്യാപിച്ചു.
പുതിയ ഉള്‍പിരിവുകളില്‍ ബിഎ1 ഒമിക്രോണിന്‍റെ യഥാര്‍ത്ഥ ശ്രേണി പിന്‍തുടരുന്നതും ബിഎ2 അതില്‍ തന്നെ വീണ്ടും 24 വ്യതിയാനങ്ങള്‍ സംഭവിച്ചതുമാണ്. ജനിതക വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോവിഡ് വകഭേദത്തിന്‍റെ ഉള്‍പിരിവുകള്‍ വര്‍ഗീകരിക്കുന്നത്. പുതിയ ഉള്‍പിരിവുകളില്‍ ചില വ്യതിയാനങ്ങള്‍ രണ്ടിനും പൊതുവായിട്ടുള്ളതാണ്. എന്നാല്‍ ചിലത് ആ ഉള്‍പിരിവിനു മാത്രം തനതായിട്ടുള്ള വ്യതിയാനമായിരിക്കാം.
ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടി-പിസിആര്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ സഹായിക്കുന്ന എസ്-ജീന്‍ ടാര്‍ജറ്റ് ഫെയ്ലര്‍ ഇന്‍ഡിക്കേറ്റര്‍ ബിഎ1ല്‍ ഉള്ളപ്പോള്‍ ബിഎ2ല്‍ ഇത് കാണാനില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വിനോദ് സ്കറിയ ചൂണ്ടിക്കാട്ടി.
കോവിഡിന്‍റെ ഡെല്‍റ്റ വകഭേദവും ഇത്തരത്തില്‍ ആദ്യം രണ്ട് ഉള്‍പിരിവുകളായും പിന്നീട് ഡെല്‍റ്റ പ്ലസ് ഉള്‍പ്പെടെ മൂന്ന് ഉള്‍പിരിവുകളായും പിരിഞ്ഞിരുന്നു. പിന്നീട് നൂറിലധികം ഉള്‍പിരിവുകളായി ഡെല്‍റ്റയ്ക്ക് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചെങ്കിലും ഇത് മൂലം ജനങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. ഇതേ പോലെ ഒമിക്രോണിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യതിയാനവും സാങ്കേതികമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.































