കോന്നി : കോവിഡും പ്രളയവുമെല്ലാം കാരണം ഓണാഘോഷങ്ങൾ നാമമാത്രമായി ചുരുങ്ങിപോയ കോന്നിയുടെ മലയോര മേഖലയിൽ വീണ്ടും ഓണക്കാലത്തിന്റെ വരവറിയിച്ച് ആർപ്പുവിളികൾ ഉയർന്നു.സ്‌കൂൾ കോളേജ് തലങ്ങളിലെ ഓണാഘോഷ പരിപാടികൾ കോന്നിയിൽ ആവേശമുയർത്തി.കഴിഞ്ഞ രണ്ട് വർഷത്തോളമായി ഓൺലൈൻ ക്ലാസുകളിൽ വീടുകളിൽ ഒതുങ്ങിപോയ വിദ്യാത്ഥികൾ ഈ തവണ സ്‌കൂളുകളിലെയും കോളേജുകളിലേയും ഓണാഘോഷത്തിമിർപ്പിൽ വലിയ ആവേശത്തിൽ ആയിരുന്നു.ഓണത്തിൻറെ തനത് കലാരൂപങ്ങളും കായിക മത്സരങ്ങളും എല്ലാം വിദ്യാലയങ്ങളിൽ വലിയ ആവേശമുളവാക്കി.
കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച വടം വലി മത്സരം കാണുവാൻ കുട്ടികളുടെയും മുതിർന്നവരുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.ചെറിയ മഴ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും കാര്യമാക്കാതെ ആയിരുന്നു വിദ്യാർത്ഥികളുടെ മത്സരങ്ങൾ.കോളേജുകളിലെ ആഘോഷ തിമിർപ്പുകൾ വൈകുന്നേരം വരെയും നീണ്ടുനിന്നു.കാലം മാറിയതോടെ ഓലക്കുട ഏന്തിയ മഹാബലി ചക്രവർത്തി ചിലയിടങ്ങളിൽ ബുള്ളറ്റിലും ജീപ്പിലും എല്ലാം നഗര പ്രദക്ഷിണം നടത്തിയത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി.ആൺകുട്ടികളും പെൺകുട്ടികളും മലയാള തനിമയുള്ള വേഷങ്ങൾ ധരിച്ചാണ് വിദ്യാലയങ്ങളിൽ എത്തിയത്.ഇതിലും ഡ്രസ്സ് കോഡ് നില നിർത്താൻ കുട്ടികൾ മറന്നില്ല.
അത്ത പൂക്കളം ഇടാൻ പൂക്കൾ ലഭിക്കാതെ വന്നപ്പോൾ പൂക്കളത്തിന്റെ മാറ്റ് കുറയാതിരിക്കാൻ തമിഴ്‌നാട്ടിൽ പോയി നേരിട്ട് പൂക്കൾ വാങ്ങിയവരും കൂട്ടത്തിൽ ഉണ്ട്. കോന്നി ഗവണ്മെന്റ് എൽ പി സ്‌കൂളിൽ പുലികളിക്കായി കുട്ടി പുലികളും ഇറങ്ങിയിരുന്നു.അത്തപ്പൂക്കളം ഇട്ടും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഓണം ആഘോഷമാക്കിയ വിദ്യാർത്ഥികൾക്കായി സ്‌കൂൾ കോളേജ് അധികൃതർ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.കൂട്ടുകാർക്കൊപ്പം ഉള്ള വിദ്യാലയങ്ങളിലെ ഓണാഘോഷം ആവേശമാക്കിയ കുട്ടികളും മുതിർന്നവരും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണിപ്പോൾ.





























