ഡൽഹി : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്ന് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ രൂപീകൃതമായ രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ട് തയ്യാറായി. റിപ്പോർട്ട് ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും. എട്ട് വാല്യങ്ങളിൽ ആയി 18000-ത്തോളം പേജുള്ള റിപ്പോർട്ട് ആണ് സമിതി തയ്യാറാക്കിയിരിക്കുന്നത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മോഡൽ റിപ്പോർട്ടിൽ ഉണ്ട്. വിവിധ സമയങ്ങളിൽ വ്യത്യസ്‌ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നത്.
ദേശിയ താത്പര്യം മുൻ നിർത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണം എന്നും സമിതി ശുപാർശ ചെയ്യുന്നു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകും. ചില സംസ്ഥാനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തന്നെ വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ ആണ് നടക്കുന്നത്. പ്രതിവർഷം ഏതാണ്ട് 200 മുതൽ 300 ദിവസങ്ങൾ വരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആയി മാറ്റി വയ്ക്കപ്പെടുകയാണ്. ഇത് സമൂഹത്തിൽ തടസങ്ങൾക്ക് കാരണം ആകുകയാണ്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ തടസങ്ങൾ മറികടക്കാൻ കഴിയും എന്ന് റാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.





























