ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 120 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുരിയിലെ ഗ്രാന്‍ഡ് റോഡില്‍ നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തര്‍ എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം സംഭവിച്ചത്. സ്‌പെഷ്യല്‍ റെസ്‌ക്യൂ യൂണിറ്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി തിരക്കേറിയ സ്ഥലത്തുനിന്നും ഭക്തരെ ഒഴിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും പുരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരക്കുണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.തിരക്കില്‍ ശ്വാസതടസ്സം നേരിട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് ഗ്രാന്‍ഡ് റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തര സേവനങ്ങള്‍ക്കുമായി കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.






























