പാലക്കാട്: പത്ത് വർഷം ഒരു മുറിയിൽ ഒളിച്ചുതാമസിച്ച് വാർത്തകളിൽ നിറഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. കെ.ബാബു എം.എൽ.എ പങ്കെടുത്തു. സന്തോഷം തോന്നുന്നുവെന്നും ഇനി പ്രയാസങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും റഹ്മാൻ പറഞ്ഞു. സജിതയുടെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തു. ഇനി ഒരു വീട് വേണമെന്നാണ് ആഗ്രഹമെന്ന് സജിത പറഞ്ഞു.
2010 ഫെബ്രുവരി രണ്ട് മുതൽ സജിതയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. സജിതയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അയൽവാസിയായ സജിതയെ വീട്ടിൽ എത്തിച്ച റഹ്മാൻ സ്വന്തം മുറിയിൽ താമസിപ്പിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസവും വീട്ടുകാരുടെ എതിർപ്പും കാരണമാണ് 10 വർഷം പുറംലോകമറിയാതെ താമസിപ്പിക്കാൻ കാരണമെന്നാണ് റഹ്മാൻ പറഞ്ഞത്.