കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. നാം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കുമ്പോൾ അയൽവാസി പട്ടിണി കിടന്നാൽ ഒരുമയുടെ ഉത്സവം പൂർണമാകില്ലെന്നും ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഓണത്തോട് അനുബന്ധിച്ച് നടത്തിയ സ്നേഹക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാധ്യക്ഷൻ.
ആർദ്ര ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ 25 വർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിജയമാണ് ഇന്നും വളരെയധികം ഭംഗിയായി പ്രവർത്തിക്കുവാൻ സാധിക്കുന്നതെന്നും ബാവാ പറഞ്ഞു. എല്ലാമാസവും അർഹരായ 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്ന ആർദ്രയുടെ ഇത്തവണത്തെ കിറ്റിൽ ഓണവിഭവങ്ങൾക്കാണ് പ്രധാന്യം നല്‍കിയത്. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാ.കെ.വൈ.വിൽസൺ, ആർദ്ര ആക്ടിംഗ് സെക്രട്ടറി മോനി കല്ലംപറമ്പിൽ, ട്രഷറർ റോയ് തോമസ് എന്നിവർ സംസാരിച്ചു. ഐ.സി.തമ്പാൻ, ഷാജി വർഗീസ്, സിബി.കെ.വർക്കി, വൽസാ ജോർജ്ജ്, സാബു ജേക്കബ് ഫിലിപ്പ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.






























