കൊല്ലം : ഓൺലൈൻ വസ്ത്ര വ്യാപാര ആപ്ലിക്കേഷനിലൂടെ ചുരിദാർ ഓർഡർ ചെയ്ത പെൺകുട്ടിയെ കബളിപ്പിച്ചു പിതാവിന്റെ അക്കൗണ്ടിൽ നിന്നു തട്ടിപ്പു സംഘം കവർന്നത് ഒരു ലക്ഷത്തോളം രൂപ. അഞ്ചുകല്ലുംമൂട് സ്വദേശിയായ കോളജ് വിദ്യാർഥിനിയാണു തട്ടിപ്പിന് ഇരയായത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു 2500 രൂപയുടെ ചുരിദാറാണു പെൺകുട്ടി ഓർഡർ ചെയ്തത്. എന്നാൽ കയ്യിലെത്തിയ ചുരിദാർ ഉപയോഗ യോഗ്യമല്ലാത്തതിനാൽ തിരിച്ചു നൽകി.
പക്ഷേ അക്കൗണ്ടിൽ പണം തിരികെ വന്നില്ല. തുടർന്നു പെൺകുട്ടി വെബ്‌സൈറ്റിൽ നിന്നു ലഭിച്ച കസ്റ്റമർ റിലേഷൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പണം തിരികെ അയച്ചു തരാനാണെന്നു വിശ്വസിപ്പിച്ച് എടിഎം കാർഡ് നമ്പർ ആവശ്യപ്പെട്ടു. സഹോദരന്റെ കാർഡ് നമ്പർ നൽകി. ആ അക്കൗണ്ടിൽ പണമില്ലെന്നു കണ്ട് അവർ മറ്റൊരു കാർഡ് നമ്പർ ആവശ്യപ്പെട്ടതിനെ തുടർന്ന് പിതാവിന്റെ കാർഡ് നമ്പർ നൽകി.
തുടർന്ന് തുടർച്ചയായി ഒട്ടേറെ തവണ ഫോണിൽ വന്ന ഒടിപി നമ്പറുകൾ പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ മുടക്കിയ പണം തിരികെ കിട്ടിയില്ലെന്നു മാത്രമല്ല അക്കൗണ്ടിൽ നിന്ന് 90,000 രൂപയിലധികം നഷ്ടപ്പെടുകയും ചെയ്തു. തട്ടിപ്പു മനസിലാക്കിയ കുടുംബം പോലീസിലും ബാങ്ക് ശാഖയിലും പരാതി നൽകി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ ഉപയോഗിച്ചാണു തട്ടിപ്പു സംഘം വിളിച്ചിരിക്കുന്നതെന്നു വ്യക്തമായി. വെസ്റ്റ് പോലീസ് കേസെടുത്തു.