മസ്കത്ത് : ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള പ്രതികളെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസാണ് പിടികൂടിയത്. തട്ടിപ്പുകാർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.
പ്രതികൾ ഇരകളെ ഫോണിലൂടെ ബന്ധപ്പെടുകയും അവരുടെ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ കാര്യങ്ങൾ സൂചിപ്പിച്ച് ഒ.ടി.പി ആവശ്യപ്പെടുന്ന രീതിയുമായിരുന്നു സംഘം പയറ്റിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കാനുമായിരുന്നു സംഘം ശ്രമിച്ചിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.





























