തിരുവനന്തപുരം: കോവിഡ് കാലത്ത് അദ്ധ്യയനം തടസ്സപ്പെടാതിരിക്കാന്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ പഠന സമ്പ്രദായം പീഡനമായി മാറുന്നതായി വിദ്യാര്‍ത്ഥികള്‍. ഹൈസ്‌കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പേരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവന്നിരിക്കുന്നത്.
യാതൊരു നിയന്ത്രണവും വ്യവസ്ഥകളും ഇല്ലാതെ ടൈംടേബിള്‍ നിശ്ചയിച്ച് ചില അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പാഠ്യപദ്ധതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോളുണ്ടാകുന്ന ദുരിതത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ഉത്കണ്ഠാകുലരാണ്.
നഗരത്തിലെ പ്രമുഖ പല സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നത് രാവിലെ 8 മണി മുതല്‍ തുടര്‍ച്ചയായി ഉച്ചയ്ക്ക് 1 മണി വരെയാണ്. പലപ്പോഴും കൃത്യമായ ഇടവേളകളും ഉണ്ടാകാറില്ല. വൈകിട്ട് നാല് മണിയോടെ ആരംഭിക്കുന്ന അടുത്ത സെഷന്‍ രാത്രി 7.30, 8 മണിയോടെയാണ് അവസാനിക്കുന്നത്. തുടര്‍ച്ചയായ പഠനം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് തുടക്കത്തിലെ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ ഭാരിച്ച സിലബസ് എങ്ങനെയെങ്കിലും പഠിപ്പിച്ച് തീര്‍ത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ശ്രമം. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി പരാതിപ്പെട്ടവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഈ ബുദ്ധിമുട്ട് തല്‍ക്കാലം സഹിച്ചേ മതിയാകൂ എന്ന മറുപടിയാണ് ലഭിച്ചത്. ഈ തിരക്കേറിയ ഷെഡ്യൂളിന് ഉള്ളില്‍ നിന്ന് തന്നെ ട്യൂഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ സമയം കണ്ടെത്തണമെന്നതും മറ്റൊരു പ്രശ്‌നമാണ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ഈ തിരക്കേറിയ ഷെഡ്യൂള്‍ വലിയതോതില്‍ ബാധിച്ചിട്ടുള്ളത്. സിലബസ് വെട്ടിക്കുറയ്ക്കാന്‍ തയ്യാറല്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പും വന്നതോടെ പ്രശ്‌നം കൂനില്‍ മേല്‍ കുരു എന്ന മട്ടിലായിരിക്കുകയാണ്. യഥാസമയം സംശയ നിവൃത്തി വരുത്താനോ അമിതമായ പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ക്കാനോ കഴിയാതെ നട്ടംതിരിയുകയാണ് വിദ്യാര്‍ത്ഥികള്‍. പഠനകാലയളവുകള്‍ വര്‍ദ്ധിപ്പിക്കുകയോ സിലബസ് കുറയ്ക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.