തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനം ആരംഭിച്ചശേഷം വിദ്യാര്‍ഥികളില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ വർധിക്കുന്നു. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും തുടര്‍ച്ചയായ ഉപയോഗം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ 23.44 ശതമാനം പേര്‍ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
എസ്.സി.ഇ.ആര്‍.ടി.യും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്ററും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഗൌരവതരമായ ഈ കണ്ടെത്തല്‍. 2020 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. കുട്ടികളില്‍ വിഷാദരോഗ ലക്ഷണങ്ങള്‍, ഏകാന്തത, ഉത്കണ്ഠ, വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ കൂടുതലായി ഉണ്ടാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. രക്ഷിതാക്കള്‍ക്കളുടെ വരുമാനം കുറഞ്ഞതും കുട്ടികളുടെ മാനസികനിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.