ഡൽഹി: ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വിദ്യാഭ്യാസ കമ്പനിയിൽനിന്ന് 8.26 കോടി രൂപ പിടികൂടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ് (ഇ.ഡി). വിദേശധന വിനിമയ നിയമലംഘനം മുൻനിർത്തിയാണ് ‘പീജിയൻ എജുക്കേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിനെതിരെ നടപടിയുണ്ടായത്. ‘ഒഡക്ലാസ്’ എന്ന പേരിലാണ് ഇവരുടെ ഓൺലൈൻ വിദ്യാഭ്യാസ സംരംഭം പ്രവർത്തിക്കുന്നത്.
നൂറു ശതമാനം ചൈനീസ് ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്ന് നേരത്തേ ഇ.ഡി കണ്ടെത്തിയിരുന്നു. ഇവർ 82.72 കോടി രൂപ അനധികൃതമായി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും മാറ്റിയതായി ഇ.ഡി ആരോപിച്ചു.പരസ്യ-മാർക്കറ്റിങ് ആവശ്യങ്ങൾക്കാണ് തുക മാറ്റിയത് എന്നാണ് കമ്പനി വാദം. എന്നാൽ, ഇക്കാര്യം തെളിയിക്കുന്ന രേഖ അവർക്ക് കാണിക്കാനായില്ല. കമ്പനിയുടെ ചൈനക്കാരനായ ഡയറക്ടറുടെ നിർദേശപ്രകാരമാണ് പണം മാറ്റിയതെന്ന് ഇവരുടെ ഇന്ത്യൻ ഡയറക്ടറായ വേദാന്ത ഹമീർവാസിയ പറഞ്ഞു.





























