വിദ്യാനഗർ : കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി പൂർവവിദ്യാർഥികൾ സ്കൂളിന് കൈമാറിയ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിയ ആയമ്പാറയിലെ ഹബീബ് റഹ്മാനെ(27)യാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചത്.
ചെർക്കള സെൻട്രൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വാതിലിന്റെ പൂട്ട് തകർത്ത് കഴിഞ്ഞ ജൂലായിലാണ് ഏഴ് സ്മാർട്ട് ഫോണുകൾ കവർന്നത്. ഫോണുകൾ മംഗളൂരുവിലെയും പരിസരങ്ങളിലെയും കടകളിലൂടെ വില്പന നടത്തി.
അഞ്ചെണ്ണം പോലീസ് കണ്ടെത്തി. കാസർകോട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നിരവധി വീട് കവർച്ച കേസുകളിൽ പ്രതിയാണ് ഹബീബ് റഹ്മാനെന്ന് വി.വി.മനോജ് പറഞ്ഞു. വിദ്യാനഗർ എസ്.ഐ. കെ.പ്രശാന്ത്, എ.എസ്.ഐ. രഘുനാഥൻ, സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത്, സിയാദ്, സലാം തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.