തിരുവനന്തപുരം : കൂണുപോലെ മുളച്ചു പൊന്തിയവയായിരുന്നു ഓൺലൈൻ ലോൺ ഇൻസ്റ്റന്റ് ആപ്പുകൾ. നിസാരമായ നടപടി ക്രമങ്ങളിലൂടെ ലോൺ ലഭിക്കുമ്പോൾ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിയെപ്പറ്റിആരും ചിന്തിച്ചില്ല. ഇവരുടെ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ അത് ഇൻസ്റ്റാൾ ചെയ്യുന്നതിന് വേണ്ടി ഫോൺ കോൺടാക്ട് ലിസ്റ്റിലേക്ക് കടന്നു കയറാനുള്ള അനുവാദം കൊടുക്കേണ്ടിയിരുന്നു. ഇങ്ങനെ അനുവാദം കൊടുക്കുമ്പോൾ വലിയൊരു കെണിയിലാണ് തങ്ങൾ ചെന്നു പെടുന്നതെന്ന് ലോൺ എടുക്കുന്നവർ അറിഞ്ഞിരുന്നില്ല.
ഒറ്റക്ലിക്കിൽ വേഗത്തിൽ പണം കിട്ടുമെന്നതും സാധാരണ ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകൾ ഇല്ലെന്നതുമാണ് കൂടുതൽ പേരെ തട്ടിപ്പിലേക്ക് വഴി നടത്തുന്നത്. കൂടുതലും യുവാക്കളാണ് തട്ടിപ്പിന് ഇരയാകുന്നത്. ലോകത്തെവിടെയും കേട്ടു കേഴ്വിയില്ലാത്ത പലിശയാണ് ഇത്തരം ആപ്പുകൾ ഈടാക്കിക്കൊണ്ടിരിക്കുന്നത്. കടം വാങ്ങിയവരിൽ നിന്നും തിരിച്ചടവു മുടങ്ങിയവരിൽ നിന്നും പണം തിരിച്ചു പിടിക്കാൻ കൊള്ളയ്ക്കു സമാനമായ കാര്യങ്ങളാണ് ഇത്തരം ആപ്പുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്.
ഭൂരിഭാഗം ഉപഭോക്താക്കളും തങ്ങളിൽ നിന്ന് 30 മുതൽ 60 ശതമാനം വരെ പലിശ ഇത്തരം ആപ്പുകൾ ഈടാക്കിയതായി പറയുന്നു. 3000 രൂപ മുതൽ 5000 രൂപ വരെ ചെറിയ തുകകൾ വായ്പ എടുത്തവരോടാണ് ഈ കൊള്ള. എന്നാൽ കോവിഡിന്റെ രൂക്ഷതയുടെ കാലത്ത് 400 മുതൽ 500 ശതമാനം വരെ പലിശ ഈടാക്കിയ ആപ്പുകളുമുണ്ടായിരുന്നു.
ഗൂഗിളിലോ വിവിധ ആപ്പ് സ്റ്റോറുകളിലോ വെറുതേ സെർച്ച് ചെയ്താൽ നൂറുകണക്കിന് ആപ്പുകൾ ഉടൻ പ്രത്യക്ഷപ്പെടുകയായി. തുടർന്ന് ആവശ്യമുള്ള പണം നൽകുകയും ചെയ്യും. എന്നാൽ ആദ്യം അനുഗ്രഹം നൽകുമെങ്കിലും പിന്നാലെ കാത്തിരിക്കുന്നത് മരണമായിരിക്കും. ഇത് അറിഞ്ഞും ചിലർ പണത്തിന്റെ അത്യാവശ്യം മൂലം കെണിയിൽ ചാടുകയും ചെയ്യാറുണ്ട്.
പരാതികൾ വർധിച്ചതോടെ ഇത്തരം ആപ്പുകൾക്കെതിരേ ആർബിഐ അന്വേഷണം നടത്തിയിരുന്നു. ലോൺ, ക്വിക്ക് ലോൺ, ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ കീവേഡുകളിൽ പ്രവർത്തിക്കുന്ന ആപ്പുകളിൽ നിരവധിയെണ്ണം നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആർബിഐ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
സ്മാർട് ഫോണുകളുടെ ഉപയോഗം വർധിച്ചതും കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാവും എന്നതും ലോൺ ആപ്പുകൾക്കു തുണയായി. ഇഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൻ പ്രകാരം വായ്പയ്ക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക മാത്രമല്ല, വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു.
ഒരു വ്യക്തിയുടെ മുഴുവന്‍ പണമിടപാട് വിവരങ്ങളും കൈക്കലാക്കിയാവാം ഇത്തരം ആപ്പുകള്‍ ഒരോരുത്തരേയും ബന്ധപ്പെടുന്നത്. അതിനായി ആധുനിക വിവര വിശകലന സാങ്കേതിക വിദ്യകളും നിര്‍മിതബുദ്ധിയുമെല്ലാം ഉപയോഗിക്കുന്നു. ഒരാള്‍ക്ക് പണം ആവശ്യമുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ അത്തരക്കാരെ സമീപിക്കുന്നത്.
നിലവില്‍ ഫോണില്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ഒരാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ ശേഖരിക്കുന്നത്. കേരളത്തിലടക്കം നിരവധി പേരാണ് ലോൺ ആപ്പുകാരുടെ തട്ടിപ്പിന് ഇരയായത്. വലിയ രീതിയിൽ പരാതികളും ഉയർന്നിരുന്നു.
ഓര്‍ക്കുക. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗിച്ച് പണം നല്‍കാനാവൂ. പലിശയും അത് ഈടാക്കുന്ന രീതികളും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച ചട്ടങ്ങള്‍ അനുസരിച്ചേ പാടുള്ളൂ.
എന്നാല്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള രാജ്യത്തെ ഒരു നിയന്ത്രണാധികാര കേന്ദ്രങ്ങളെയും വകവെക്കാതെ തീര്‍ത്തും അനധികൃതമായും നിയമവിരുദ്ധമായുമാണ് പല ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ഇവയില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ നിയമത്തിന് നിങ്ങളെ സഹായിക്കാനാകില്ല.

































