കൊച്ചി : നിയമ വിദ്യാർഥിനി മൊഫിയയുടെ പരാതിയിൽ സ്റ്റേഷനിലെത്തിയ ഭർത്താവ് മുഹമ്മദ് സുഹൈലിനൊപ്പം എത്തിയത് കോൺഗ്രസുകാരാണെന്നത് ആരോപണം മാത്രമാണെന്നും അക്കാര്യം പാർട്ടി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എം.എൽ.എ. മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനെ വിളിച്ച് സംസാരിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഇത് കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്നാണ് അഭിപ്രായം. പെൺകുട്ടിയുടെ മരണത്തിന് കാരണം സിഐ ആണ്. അദ്ദേഹം മാറി നിൽക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
ജീവിച്ചിരുന്നപ്പോൾ നീതി കിട്ടിയില്ല. മരിച്ചിട്ടെങ്കിലും മൊഫിയക്കും കുടുംബത്തിനും നീതി കിട്ടണം. അത് ആഗ്രഹിക്കുന്ന വലിയൊരു പൊതു സമൂഹമുണ്ട്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത് നടപടിക്രമം മാത്രമാണ്. അന്വേഷണത്തിന്റെ ഗതി എത്തരത്തിലാണ് എന്ന് നോക്കും. പീഡിപ്പിക്കപ്പെടുന്ന സഹോദരിമാർക്ക് വേണ്ടിയാണ് തങ്ങളുടെ സമരമെന്നും എം എൽ എ പറഞ്ഞു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് ഭർത്താവ് മുഹമ്മദ് സുഹൈലിനൊപ്പം എത്തിയത്. മുൻ പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ കോൺഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിനു വേണ്ടി സംസാരിക്കാനെത്തിയത്. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സുഹൈലിന്റെ ബന്ധുവാണ് ബൂത്ത് പ്രസിഡന്റാണെന്നുമാണ് വിവരം. എന്നാൽ ഇത് ആരോപണം മാത്രമാണെന്നും സുഹൈലിനൊപ്പം എത്തിയത് കോൺഗ്രസ് പ്രവർത്തകരാണെങ്കിൽ അക്കാര്യം പാർട്ടി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് പറഞ്ഞു.
സുഹൈലിനൊപ്പം പോലീസ് സ്റ്റേഷനിൽ ഒരു കുട്ടി സഖാവും എത്തിയിരുന്നുവെന്നും ഇത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് മൊഫിയ പറഞ്ഞതായും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവെച്ചാണ് സി.പി.എം. ഇടപെട്ടതായി കോൺഗ്രസ് കുപ്രചാരണം നടത്തുന്നതെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി എ.പി ഉദയകുമാർ കുറ്റപ്പെടുത്തി. മൊഫിയയുടെ മരണത്തിനു ശേഷം സ്റ്റേഷനിലെത്തിയ രാഷ്ട്രീയക്കാരെ തിരിച്ചറിയാൻ പോലീസ് ശ്രമം നടത്തിയിരുന്നു. ഇതിനായി സ്റ്റേഷനിലെ സി.സി. ടി.വി. ക്യാമറകളടക്കം പരിശോധിച്ചപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്.