വെച്ചൂച്ചിറ: ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന മുക്കൂട്ടുതറ – മടത്തുംചാൽ റോഡിലെ വെച്ചൂച്ചിറ ടൗൺ ഭാഗത്ത് അധികൃതരുടെ ഗുരുതര വീഴ്ച. റോഡിന്റെ ഒരു ഭാഗം മാത്രം ടാർ ചെയ്തതിനെത്തുടർന്ന് രൂപപ്പെട്ട വലിയ കട്ടിങ്ങിൽ കയറി വാഹനം പാളി ഇരുചക്ര യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. ബി.സി. നിലവാരത്തിലുള്ള രണ്ടാം ഘട്ട ടാറിങ് നടത്തിയപ്പോൾ വെച്ചൂച്ചിറ ടൗൺ ഭാഗത്ത് റോഡിന്റെ പകുതി ഭാഗം മാത്രം ടാർ ചെയ്ത് നിർത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്. ടാർ ചെയ്ത ഭാഗവും ചെയ്യാത്ത ഭാഗവും തമ്മിൽ വലിയ ഉയരവ്യത്യാസമാണ് ഉള്ളത്. ഇത് തിരിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
ഈ അപകടക്കെണിയിൽപ്പെട്ട് ഇതിനകം പതിനഞ്ചിലധികം ആളുകളാണ് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇതേ കട്ടിങ്ങിൽ കയറി ഇരുചക്ര വാഹനം മറിഞ്ഞ് ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ കുട്ടിയുടെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും മുഖത്ത് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. വെച്ചൂച്ചിറ ബി.എം.സി. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദന്താശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. റോഡ് നിർമ്മാണത്തിൽ കാണിച്ച ഈ അനാസ്ഥ കാരണം ദിവസേന നിരവധി പേരാണ് ഇവിടെ ചോര ചിന്തുന്നത്.
ടൗൺ ഭാഗത്തെ കട്ടിങ് അടിയന്തിരമായി പരിഹരിക്കാനും ടാറിങ് പൂർത്തിയാക്കാനും അധികൃതർ തയ്യാറാകണം. ഇനിയും ഒരു വലിയ ദുരന്തത്തിന് വഴിവെക്കരുതെന്ന് പ്രദേശവാസികൾ പറയുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന വെച്ചൂച്ചിറ ടൗണിലെ ഈ കട്ടിങ് ഉടൻ മാറ്റണമെന്നും ശേഷിക്കുന്ന ഭാഗത്തെ ടാറിങ് അടിയന്തിരമായി പൂർത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.





























