കോന്നി : തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കലാശകൊട്ടിന് ഇനി നിമിഷങ്ങൾ ബാക്കി നിൽക്കെ അവസാന ലാപ്പിൽ ഇരു മുന്നണികളും വിജയ പ്രതീക്ഷ വെച്ചു പുലർത്തുമ്പോൾ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് എൻഡിഎയും. ജില്ലാ ഡിവിഷനുകൾ ആയ കോന്നി, പ്രമാടം, മലയാലപുഴ ഡിവിഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ യുഡിഎഫിൽ എസ് സന്തോഷ് കുമാറും എൽ ഡി എഫിലെ ബിബിൻ എബ്രഹാമും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ഇരുവർക്കും എതിരെ പ്രതിരോധം തീർത്ത് എൻഡിഎയുടെ വനിതാ സ്ഥാനാർഥി ജഗത് പ്രീയ പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്. പ്രമാടം പഞ്ചായത്തിൽ യു ഡി എഫ് ലെ ദീനാമ്മ റോയ് യും എൽ ഡി എഫിലെ ജെ ഇന്ദിര ദേവിയും തമ്മിലാണ് പ്രധാന മത്സരം. എൻഡിഎ സ്ഥാനാർഥിയും സജീവമായി രംഗത്തുണ്ട്.
മലയാലപ്പുഴയിൽ ആണ് മത്സരം കൗതുകം. തൃതല സംവിധാനത്തിലെ അധ്യക്ഷൻമാർ തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമാണ് മലയാലപ്പുഴ. അരുവാപുലത്തെ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഇടതു മുന്നണി സ്ഥാനാർഥിയായി രംഗത്ത് എത്തിയപ്പോൾ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം വി അമ്പിളിയാണ് യു ഡി എഫ് സ്ഥാനാർഥി. എൻ ഡി എ സ്ഥാനാർഥിയായി നന്ദിനി സുധീറും മത്സര രംഗത്തുണ്ട്. നിലവിൽ 14 ബ്ലോക്ക് ഡിവിഷൻ ഉൾപ്പെട്ടതാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത്. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒറ്റ സീറ്റിന്റെ വത്യാസത്തിൽ യു ഡി എഫിന്റെ കൈകളിൽ ആണ്. തുടർച്ചയായി നടക്കുന്ന യു ഡി എഫ് ഭരണം അവസാനിപ്പിച്ച് എൽ ഡി എഫ് ഭരണം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിൽ ആണ് ഇടതുമുന്നണികൾ.
പതിനാല് ഡിവിഷനിലും യുവത്വത്തിന് പ്രാധാന്യം നൽകി ഭരണം തിരികെ പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എന്നാൽ ആടിയുലഞ്ഞതും മറു കണ്ടം ചാടിയതുമായ കഴിഞ്ഞ യു ഡി എഫ് ഭരണത്തേക്കാൾ കെട്ടുറപ്പുള്ള ഭരണം നില നിർത്താൻ ആണ് യു ഡി എഫ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്. ഗ്രാമ പഞ്ചായത്ത്കളിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിൽ കോന്നി, തണ്ണിത്തോട് എന്നിവടങ്ങളിൽ ആണ് യു ഡി എഫ് ഭരണം ഉള്ളത്. ഈ രണ്ട് പഞ്ചായത്ത്കളിലും ഇടപക്ഷ ഭരണത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നില നിർത്താൻ യു ഡി എഫ് ഉം സജീവമായി രംഗത്തുണ്ട്. കലഞ്ഞൂർ, അരുവാപ്പുലം. പ്രമാടം, മലയാലപുഴ, വള്ളിക്കോട് പഞ്ചായത്തുകൾ, നിലവിൽ എൽ ഡി എഫ് ഭരണത്തിൽ ആണ്.
കൈവെള്ളയിൽ നിന്ന് നഷ്ടപെട്ട യു ഡി എഫ് ഭരണം തിരികെ പിടിക്കുവാൻ യു ഡി എഫ് ശ്രമിക്കുമ്പോൾ കൂടുതൽ കരുത്തോടെ അംഗ ബലം വർധിപ്പിച്ച് ഭരണം നിലനിർത്തുവാൻ ആണ് ഇടതുപക്ഷം ശ്രമിക്കുന്നത്. നിലവിലെ എൽ ഡി എഫ് നും യു ഡി എഫ് നും സ്ഥാനാർഥി നിർണ്ണയത്തിലെ അപാകതകളിൽ അസ്വരാസ്യയങ്ങൾ പുകയുന്നത് ജയപരാജയങ്ങളെ ബാധിക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൂടുതൽ സീറ്റുകൾ നേടാൻ കഴിയും എന്നും സീറ്റ് വർധന നേടാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് എൻ ഡി എ.































