തിരുവനന്തപുരം : കേരളത്തിന്റെ ജനവിധി അറിയാൻ ഇനി കേവലം നിമിഷങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. 25 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമുകൾ തുറന്നു. ആദ്യം എണ്ണുക തപാൽ വോട്ടുകളാണ്. കൃത്യം എട്ട് മണിയോടെ തന്നെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഒൻപത് മണിയോടെ ഫലത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകും.
യുഡിഎഫും എൽഡിഎഫും ഒരുപോലെ വലിയ പ്രതീക്ഷയിലാണ്. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ഒരൊറ്റ സെഷനിലായാണ് നടക്കുന്നത്. കേരളം നാളെ ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കാറ്റ് ഇടത്തോട്ടാണോ വലത്തോട്ടാണോ വീശുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.






























