കോയമ്പത്തൂര്‍ : പതിനാലുകാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർമാണത്തൊഴിലാളിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44) ആണ് പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അമ്മയും സഹോദരിയും ജോലിക്കു പോയപ്പോൾ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്.
പോലീസ് അന്വേഷിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണു ശിവാനന്ദപുരം യമുനാ നഗറിൽ മാലിന്യം തള്ളുന്നിടത്തു പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കു കെട്ട് കണ്ടത്. ദുർഗന്ധം വമിക്കുന്ന ചാക്കുകെട്ട് പോലീസ് പരിശോധിച്ചപ്പോഴാണ് ഭാഗികമായി അഴുകിയ മൃതദേഹം കണ്ടത്.