ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ തനിക്ക് വിഷമമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു എന്നത് അംഗീകാരമായി കാണുന്നുവെന്നും അവർ വ്യക്തമാക്കി. അടൂർ പ്രകാശ് പരസ്യമായി പറഞ്ഞപ്പോഴാണ് ഈ വിവരം അറിഞ്ഞതെന്നും, മറ്റു ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും മറിയ ഉമ്മൻ പറഞ്ഞു. സ്ഥാനാർഥികളെ വിജയിപ്പിക്കുക മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
ഇടുക്കിയിലെ ഉമ്മൻചാണ്ടി കോളനിയിൽ റോയി കെ പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മറിയ ഉമ്മൻ. ഉമ്മൻചാണ്ടി കോളനി തങ്ങൾക്ക് സ്വന്തം കുടുംബം പോലെയാണെന്നും, ആളുകളുടെ അതിയായ സ്നേഹം ഇവിടെ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് പരമാവധി മണ്ഡലങ്ങൾ സന്ദർശിക്കാനാണ് ശ്രമിക്കുന്നതെന്നും മറിയ ഉമ്മൻ അറിയിച്ചു.





























