തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അനുകൂലിച്ച് സംഘടിപ്പിച്ച പ്രകടനത്തിനിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സ് ബോർഡുകൾ തകർത്ത സംഭവം കോൺഗ്രസിനുള്ളിൽ വലിയ വിവാദത്തിന് തിരി കൊളുത്തി. പ്രകടനത്തിനിടെ ബോർഡുകൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും വ്യാപകമായി പ്രചരിച്ചതോടെ സാധാരണ പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.സംഭവത്തിൽ കെ.സി വേണുഗോപാൽ അനുകൂലികളും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മൺമറഞ്ഞ ജനപ്രിയ നേതാവിന്റെ ചിത്രങ്ങൾ പോലും ആദരിക്കപ്പെടാത്ത രാഷ്ട്രീയ സംസ്കാരം അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ നിലപാട്.
ഈ സംഭവം പാർട്ടിക്കുള്ളിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവരാൻ കാരണമായിരിക്കുകയാണ്. വിഷയത്തിൽ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും വിശദീകരണം നൽകണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു. പാർട്ടിയുടെ ഐക്യത്തിന് ഇത്തരം പ്രവണതകൾ തിരിച്ചടിയാകുമെന്ന ശക്തമായ വിമർശനവും മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നുണ്ട്.





























