കോഴിക്കോട്: ഓണ്‍ലൈന്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു. മാറാട് സ്വദേശി കെ.എം മഷ്ഹൂഖിനെ അറസ്റ്റുചെയ്തു. 27 പേർക്ക് നോട്ടീസ് നൽകുകയും 16 മൊബൈൽ ഫോണുകളും ബാങ്ക് പാസ്സ് ബുക്കുകളും അനുബന്ധ രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. ഓൺലൈൻ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി രാജ്യ വ്യാപകമായി രജിസ്റ്റർ ചെയ്ത സൈബർ കേസുകളിൽ കോഴിക്കോട് സിറ്റിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവരെയാണ് പരിശോധന നടത്തിയത്. ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് ലഭിക്കുന്ന അനധികൃത പണം ഒളിപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അക്കൗണ്ടുകളെ (‘മ്യൂൾ’ ബാങ്ക് അക്കൗണ്ടുകൾ) കണ്ടെത്തുകയും അതുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് ഉടമകളെയും അനുബന്ധ വ്യക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. വിദ്യാർഥികളും സാധാരണക്കാരും, ബിസിനസ് സ്ഥാപന ഉടമകളും ഉൾപ്പടെയുള്ളവർ സ്വന്തം പേരിലോ, ബിസിനസ് സ്ഥാപനത്തിന്റെ പേരിലോ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കുറ്റവാളികൾക്ക് കൈമാറുന്നതായും അക്കൗണ്ടിൽ വരുന്ന പണം ചെക്ക്-എടിഎം എന്നിവ ഉപയോഗിച്ച് പിൻവലിച്ച് നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇതിന് കമ്മീഷനായി വലിയ തുകകൾ കൈപ്പറ്റുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. ബാങ്ക് അക്കൌണ്ടുകൾ വാടകക്ക് നൽകുന്നതും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക ലാഭത്തിനു വേണ്ടിയോ അല്ലാതെയോ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകരുതെന്നും, ടെലിഗ്രാം വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ടിന്റെ ഇൻറർനെറ്റ് ലോഗിൻ വിവരങ്ങളും കൈമാറ്റം ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.





























