കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ അവരെ കർശനമായി നിരീക്ഷിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ടീമിനെയും നിയോഗിച്ചു. ഗുണ്ടകളുടെ ‘ഗ്രേഡ്’ അനുസരിച്ച് ക്രിമിനൽരീതിയും സ്വഭാവവും നോക്കി തരംതിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗുണ്ടാ പട്ടികയിലുള്ളവരുടെയും അവരുമായി നിരന്തരം ആശയവിനിമയംനടത്തുന്നവരുടെയും ബാങ്ക് അക്കൗണ്ടും പോലീസ് നിരീക്ഷിക്കും. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽപ്പെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ക്രിമിനൽ കേസുകളിൽപ്പെടുന്നവരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തും.
ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്നുള്ള ആഘോഷവും ഇത് റീലുകളാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നതും പതിവാണ്. വീരാരാധന സൃഷ്ടിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യവും നിരീക്ഷിക്കും. പോലീസിന്റെയും അന്വേഷണസംഘത്തിന്റെയും കണ്ണുവെട്ടിക്കാൻ ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഗുണ്ടകൾ ആശയവിനിമയം നടത്തുന്നതെന്നും മനസ്സിലായിട്ടിണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ നടത്തുന്നത്.





























