തിരുവനന്തപുരം : ‘വ്യവസായ’ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച സാഹചര്യത്തിൽ, ലേബർകോഡുകളിൽ തുടർനടപടി എന്തുവേണമെന്ന് സംസ്ഥാനസർക്കാർ വൈകാതെ തീരുമാനിക്കേണ്ടി വരും. വ്യവസായത്തെ സംബന്ധിച്ച അഞ്ചു ദശകങ്ങളായുള്ള നിർവചനം പൊളിച്ചെഴുതുന്നതിനെക്കുറിച്ചാണ് സുപ്രീംകോടതിയുടെ വ്യാഴാഴ്ചത്തെ നിരീക്ഷണം. പഴയ ‘വ്യവസായ തർക്ക നിയമം’ ലയിപ്പിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ‘വ്യവസായ കോഡ്’ വിജ്ഞാപനംചെയ്ത പശ്ചാത്തലത്തിലാണ് ഇതെന്നതു ശ്രദ്ധേയം. പ്രതിപക്ഷപാർട്ടികളും തൊഴിലാളിസംഘടനകളും അതിരൂക്ഷമായി എതിർക്കുമ്പോഴും ലേബർ കോഡ് നടപ്പാക്കുന്നതിന് വഴിതുറക്കുന്നതുകൂടിയാണ് സുപ്രീംകോടതി നടപടി.
ഭരണമാറ്റത്തിനുശേഷം യു.ഡി.എഫ്. സർക്കാർ ലേബർകോഡുകളിൽ തൊട്ടിട്ടില്ല. തൊഴിലാളി സംഘടനകളെയും മറ്റും പങ്കെടുപ്പിച്ചുള്ള ശില്പശാലയും ചർച്ചയും നടത്തിയശേഷം ലേബർ കോഡിൽ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാമെന്ന നിലപാടിലാണ് മന്ത്രി ബിന്ദുകൃഷ്ണ. ലേബർ കോഡിൽ എൽ.ഡി.എഫ്. സർക്കാർ സ്വീകരിച്ച നടപടികൂടി പരിശോധിക്കുന്നുണ്ട്. എൽ.ഡി.എഫ്. സർക്കാർ നാലു ലേബർ കോഡുകൾക്കായി നേരത്തെതന്നെ കരടു വിജ്ഞാപനം തയ്യാറാക്കിയെങ്കിലും തൊഴിലാളിസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം ലേബർകോഡ് വിജ്ഞാപനംവന്നപ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് അന്നത്തെ തൊഴിൽമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജി അധ്യക്ഷനായി സമിതിയെയും നിയോഗിച്ചു. ലേബർകോഡിൽ നിയമപരമായി നീങ്ങണമെന്നാണ് സമിതി ശുപാർശ.






























