ഡെറാഡൂൺ : നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ‘ഓപ്പറേഷൻ റേജ്‌പിൽ’ എന്ന ലഹരിവേട്ടയിൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. രാജ്യാന്തര വിപണിയിൽ വൻ വിലമതിക്കുന്ന 227.2 കിലോ ക്യാപ്റ്റഗൺ ആണ് പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയെയും അലബ്രാസ് അഹമ്മദ് എന്ന സിറിയൻ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഡെറാഡൂണിൽ പ്രവർത്തിച്ചിരുന്ന ഒരു രാജ്യാന്തര ലഹരി നിർമ്മാണ കേന്ദ്രവും കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഡൽഹിയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ ഉറവിടം ഡെറാഡൂണിലാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്.
കസ്റ്റഡിയിലുള്ള സിറിയൻ പൗരനെ ചോദ്യം ചെയ്തപ്പോഴാണ് ഫാക്ടറി ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പിടിയിലായ സിറിയൻ പൗരനും മറ്റൊരു സിറിയൻ സുഹൃത്തും ചേർന്നാണ് ക്യാപ്റ്റഗൺ നിർമ്മിക്കുകയും വിതരണത്തിന് പദ്ധതിയിടുകയും ചെയ്തിരുന്നതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 2020 മുതൽ ഇവർ ഇത്തരത്തിൽ നിയമവിരുദ്ധമായി ലഹരിമരുന്ന് നിർമ്മാണം നടത്തിവരികയായിരുന്നു. അറസ്റ്റിലായ സിറിയൻ പൗരന്മാർ ഇന്ത്യയിൽ നിയമവിരുദ്ധമായാണ് തങ്ങുന്നതെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ലഹരി നിർമ്മാണത്തിനായി 50,000 രൂപയ്ക്കാണ് ഫാക്ടറി ഉടമ ഇവർക്ക് സ്ഥലം വാടകയ്ക്ക് നൽകിയിരുന്നത്. ഈ കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ സിറിയൻ പൗരനായി പോലീസ് നിലവിൽ തിരച്ചിൽ തുടരുകയാണ്.






























