ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഉണ്ടായ സംഘർഷങ്ങളിൽ ഇന്ത്യൻ സൈന്യം പാകിസ്താൻ വ്യോമസേനയുടെ വ്യോമ ശേഷിയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചതായി റിപ്പോർട്ട്. നാല് ദിവസത്തെ പോരാട്ടത്തിൽ പാകിസ്താൻ്റെ ആറ് യുദ്ധവിമാനങ്ങൾ, രണ്ട് പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങൾ, ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം, 30-ലധികം മിസൈലുകൾ, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചതായി ദൗത്യത്തിൻ്റെ ഭാഗമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താൻ്റെ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനിടെ പാകിസ്താൻ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തതായി ഓപ്പറേഷണൽ ഡാറ്റയുടെ സാങ്കേതിക വിശകലനം സ്ഥിരീകരിക്കുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇലക്ട്രോണിക് യുദ്ധവിമാനം അല്ലെങ്കിൽ എയർബോൺ ഏർലി വാണിംഗ് അല്ലെങ്കിൽ കൺട്രോൾ എയർക്രാഫ്റ്റ് എന്ന് കരുതുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്ഫോം സുദർശൻ മിസൈൽ സംവിധാനം ഉപയോഗിച്ച് 300 കിലോമീറ്റർ അകലെ നിന്ന് കൃത്യതയോടെ തകർത്തതായാണ് റിപ്പോർട്ട്.






























