പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ നടത്തിവന്ന പ്രവർത്തനങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ജില്ലയിലെ പോലീസിന് സാധിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 650 ലധികം റെയ്ഡുകൾ നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ഡാൻസാഫ് ടീം സംസ്ഥാന പോലീസിന് തന്നെ അഭിമാനമാകുന്ന തരത്തിൽ വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനും അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ള ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും സഹായകരമായി പ്രവർത്തിച്ചു.
ജില്ലാ ഡാൻസാഫ് ടീമിന് പുറമേ അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാരുടെ നിയന്ത്രണത്തിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർ വീതം അടങ്ങുന്ന അഞ്ച് സബ് ഡിവിഷൻ ഡാൻസാഫ് ടീമുകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പോലീസിന് കരുത്തായി മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഇതിനും പുറമേ ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പതിവായും തുടർച്ചയായും പരിശോധനകൾ നടക്കുന്നു. ജില്ലാ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്ന വിവരങ്ങൾ അനുസരിച്ച് വിവിധ തരത്തിലുള്ള ലഹരി മരുന്നുകളുടെ ഉപയോഗം, കച്ചവടം എന്നിവ നടക്കാൻ സാധ്യതയുള്ള 250 ഓളം സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെ ജില്ലയിലെ മുഴുവൻ സ്കൂളുകളും കോളേജ് പരിസരങ്ങളും പോലീസിന്റെ തുടർച്ചയായ നിരീക്ഷണത്തിലുമാണ്. മെയ് രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട്) പദ്ധതി വ്യാഴാഴ്ച 10 ദിവസം പൂർത്തീകരിച്ചപ്പോൾ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 83 കേസുകളും കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വിപണവും ആയി ബന്ധപ്പെട്ട് 47 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിൽ 130 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 140 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.





























