തിരുവനന്തപുരം: ഇടതു സർക്കാർ തൊഴിലാളികളെ മറന്ന് ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോവുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം. നിയമസഭയിലാണ് ഈ വിമർശനം.ഇവരുടെ കുറ്റപ്പെടുത്തൽ സർക്കാർ ക്ഷേമനിധി ബോർഡുകളിൽ പെൻഷൻ കുടിശ്ശിക തീർക്കാനായി ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു. അതേസമയം, മുഴുവൻ കുടിശ്ശികയും ഒരുമിച്ച് തീർക്കുമെന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷത്തിൻറേത് മുതലക്കണ്ണീർ ആണെന്നും കുറ്റപ്പെടുത്തി. പെൻഷൻ കുടിശ്ശികയെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് പ്രതിപക്ഷത്തിൻ്റെ ആക്രമണം. കൊല്ലത്ത് സമ്മേളനം നടത്തിയ പാർട്ടി കശുവണ്ടി ക്ഷേമനിധി ബോർഡിന് 28 കോടി കുടിശ്ശികയുള്ളത് മറന്നുവെന്നും, കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 500 കോടി കുടിശ്ശിക അടക്കം 33 ബോർഡുകളിൽ 13 എണ്ണത്തിലും പ്രതിസന്ധിയാണെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാൽ, ധനമന്ത്രി പറഞ്ഞത് യു ഡി എഫിൻ്റെ കാലത്തെ കുടിശ്ശിക വരെ ഇടതു സർക്കാരാണ് തീർക്കുന്നതെന്നാണ്.
പെൻഷൻ പദ്ധതി കൊണ്ടുവന്നപ്പോൾ യു ഡി എഫ് എതിർത്ത കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മറുപടി നൽകിയത്. പെൻഷൻ കുറയ്ക്കില്ലെന്നും 3 മാസത്തെ കുടിശ്ശിക ഉടൻ തെന്നെ തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.