തിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവവർത്തകനോട് കാണിക്കേണ്ട ആദരവ് ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹം കൊണ്ടുപോകാൻ ഫ്രീസർ ആംബുലൻസ് ഒരുക്കിയില്ലെന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുരുത്തിൽ അകപ്പെട്ടയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയാണ് രക്ഷാപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി രാജേഷ്മരിച്ചത്. ഒഴുക്കിൽപ്പെട്ട രാജേഷിനെ കണ്ടെത്തുന്നതിലും അനാസ്ഥയുണ്ടായി. പിന്നാലെയാണ് മൃതദേഹത്തോടും ഭരണകൂടം അനാദരവ് കാട്ടിയത്.
രാജേഷിൻ്റെ വിയോഗം കേരളത്തിൻ്റെ നൊമ്പരമാണെന്നും സഹജീവിയെ രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതെന്നും പിണറായി വിജയൻ പറഞ്ഞു. കനത്ത മഴയിലും പ്രളയത്തിലും വ്യാപാരികൾക്കുണ്ടായ നാശനഷ്ടത്തിൽ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഒറ്റ രാത്രി കൊണ്ടാണ് റാന്നിയിൽ വൻ വെള്ളപ്പൊക്കം ഉണ്ടായത്. മൂഴിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതും വെള്ളം കയറാൻ കാരണമായി. വ്യാപാരികൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണം.




























