കണ്ണൂർ : ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്. റിട്ടേണിങ് ഓഫീസർമാരെ വരെ നിയന്ത്രിക്കുകയാണെന്നും പലയിടങ്ങളിലും സിപിഐഎം ഭീഷണി നേരിടുന്നെന്നും വി ഡി സതീശൻ പറഞ്ഞു.
ആലങ്ങാടും കടമക്കുടിയിലും റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു. വിമതഭീഷണി പത്തിൽ ഒന്നായി കുറഞ്ഞുവെന്നും സി പി ഐ എമ്മിൽ ഇത്രമാത്രം വിമതർ ഉണ്ടാകുന്നത് ഇതാദ്യമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. ആന്തൂർ നഗരസഭയിൽ 5 ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയമുറപ്പിച്ചു. മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ നേരത്തെ തന്നെ എതിരാളികൾ ഇല്ലായിരുന്നു. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.





























