ദോഹ: ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം വേഗത്തിൽ നടപ്പിലാക്കണമെന്നും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തർ. ഈ നവംബർ 17-ന് പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം നമ്പർ 2803 വേഗത്തിലും ആത്മാർത്ഥമായും നടപ്പിലാക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണ്ണമായും പിൻവാങ്ങണമെന്നും ഗാസ നിവാസികൾ അടങ്ങുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം സ്ഥാപിക്കണമെന്നും പുനർനിർമ്മാണ ശ്രമങ്ങൾ ആരംഭിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം സാക്ഷാത്കരിക്കുന്നതിനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ആദ്യപടിയായി ഇതിനെ കാണുന്നു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ)യുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ സെഷന് മുമ്പായി വിയന്നയിലെ ഖത്തർ അംബാസഡറും ഐക്യരാഷ്ട്രസഭയിലെയും അന്താരാഷ്ട്ര സംഘടനകളിലെയും സ്ഥിരം പ്രതിനിധിയുമായ ജാസിം യാക്കൂബ് അൽ ഹമ്മദി പലസ്തീനിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.





























