തിരുവനന്തപുരം: സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്ര സർക്കാർ രൂപീകരിച്ച ജനസംഖ്യ വ്യതിയാന സമിതി ഇതിന്റെ ഭാഗമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സമിതി. ആർഎസ്എസിന്റെ ആശയങ്ങളാണ് സമിതിയുടെ അജണ്ട. സമിതി നടത്തുന്നത് രാജ്യത്തിന്റെ അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രത്യേക നീക്കമാണെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ജാഗ്രതയോടെ സമിതിയെ കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്. ജൂൺ 13ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ജനസംഖ്യാ വ്യതിയാന സമിതിയുടെ പ്രവർത്തനം വിലയിരുത്തുകയുണ്ടായി.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളുടെ ഉള്ളടക്കമാണ് ഈ സമിതിയുടെ പ്രവർത്തനവ്യവസ്ഥയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ രജിസ്റ്ററുകളുടെയും തുടർച്ചയായി വേണം ഈ സമിതിയെ കാണാൻ. കൃത്യമായ ഇടവേളകളിൽ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയലക്ഷ്യംവെച്ച് ബോധപൂർവ്വം വൈകിപ്പിച്ച കേന്ദ്ര സർക്കാർ, ജനസംഖ്യാ വ്യതിയാന സമിതിയെ നിയോഗിച്ചുകൊണ്ട് സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഉൽപ്രേരണം പകരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




























