തിരുവനന്തപുരം: വടകര പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌ക്കർ അറസ്റ്റിലായ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎല്‍എ. അറസ്റ്റിലായ നേതാവിനെ പിന്തുണയ്ക്കാനോ നിരപരാധിത്വം വാദിക്കാനോ സി.പി.എം-ഡിവൈഎഫ്ഐ നേതൃത്വം തയ്യാറാകാത്തത് ഇയാളുടെ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം സ്വന്തം പാർട്ടി തന്നെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വീണ തൈക്കണ്ടി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നും ലഭിച്ച യാതൊരു പിന്തുണയും ജിതിന് ലഭിക്കാത്തത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഭരണം മാറിയത് കൊണ്ട് മാത്രമാണ് സിപിഎമ്മിനകത്തെ ഇത്തരം ക്രിമിനൽ മനസ്സുള്ള വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് സാധിച്ചതെന്ന് വി.ടി ബൽറാം അഭിപ്രായപ്പെട്ടു. “സിപിഎം ഇത്തവണയും ഭരണത്തിൽ തുടർന്നിരുന്നുവെങ്കിൽ ഇത്തരം ‘പൊളിറ്റിക്കൽ പോയ്‌സണു’കൾ അവരുടെ കുത്സിത പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടു പോയേനെ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.” – വി.ടി. ബൽറാം എംഎല്‍എ കുറിച്ചു.




























