ന്യൂഡല്‍ഹി: ജൂണ്‍ എട്ടിന് നടന്ന ഇന്‍ഡ്യാ സഖ്യ യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ്. അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി ഇന്‍ഡ്യ സഖ്യ യോഗത്തില്‍ പറഞ്ഞു. സമസ്ത മേഖലകളും ആര്‍എസ്എസും ബിജെപിയും കയ്യടക്കുന്ന ഘട്ടത്തില്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ തലത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കരുതെന്ന സന്ദേശമാണ് രാഹുല്‍ സഖ്യയോഗത്തില്‍ നല്‍കിയത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്നും ആ സമയത്ത് ഒന്നിക്കാനുളള വഴക്കം പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാകണമെന്നും രാഹുൽ പറഞ്ഞു.
പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. പിണറായി വിജയനുമായുളള രാഷ്ട്രീയ പോരാട്ടം തുടരുകയാണെന്നും ഇന്‍ഡ്യാ സഖ്യത്തിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ നിലനില്‍പ്പുണ്ട്. ഇന്ത്യ എന്ന ആശയം പ്രതിരോധത്തില്‍ ആകുമ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നിക്കാനുളള വഴക്കം നമുക്ക് ഉണ്ടാകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നിതീഷ് കുമാര്‍ ഇന്‍ഡ്യാ സഖ്യം വിട്ടത് തന്റെയോ കോണ്‍ഗ്രസിന്റെയോ കുഴപ്പം കൊണ്ടല്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ സ്വീകരിക്കും എന്നും രാഹുല്‍ ഗാന്ധി ഇന്‍ഡ്യാ സഖ്യ യോഗത്തില്‍ പറഞ്ഞു.




























